Thursday, May 31, 2012

കെ.എസ്.എഫ്.ഇ.ക്ക് റെക്കോഡ് നേട്ടം


ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 265 കോടിയുടെ ചിട്ടി ബിസിനസ്സ് നടത്തി, കെ.എസ്.എഫ്.ഇ. റെക്കോഡ് നേട്ടം കൈവരിച്ചു. സ്വര്‍ണവര്‍ഷ, സുവര്‍ണശ്രേയസ് എന്നീ ചിട്ടികളിലൂടെയാണിത്. 225 കോടി രൂപയുടെ ബിസിനസ്സാണ് സ്ഥാപനം ലക്ഷ്യമിട്ടിരിരുന്നത്. ഈ വര്‍ഷം ഇതുവരെയായി 35.60 കോടിയുടെ ചിട്ടി ബിസിനസ്സ് നടന്നുകഴിഞ്ഞു. ഇതിനു പുറമെ 259.24 കോടിയുടെ വായ്പാ ബിസിനസ്സും 341.90 കോടിയുടെ നിക്ഷേപ ബിസിനസ്സും ചെയ്തുകഴിഞ്ഞു.

കെ.എസ്.എഫ്.ഇ. കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വിദ്യാധനം വായ്പാപദ്ധതി പ്രാബല്യത്തില്‍ വന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം വായ്പയായി കമ്പനി നല്‍കിവരുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഈ പദ്ധതിയില്‍ സബ്‌സിഡി നല്‍കുന്നുണ്ട്.

സ്വര്‍ണ്ണപ്പണയ വായ്പ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരാള്‍ക്ക് ഒരുദിവസം 25 ലക്ഷം രൂപവരെ വായ്പയായി നല്‍കുന്നുണ്ട്. മുമ്പ് ഇത് 3 ലക്ഷം രൂപവരെയായിരുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ പുതിയ നാല് പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാ പഞ്ചായത്തിലും കെ.എസ്.എഫ്.ഇ. ശാഖകള്‍ ആരംഭിക്കും. 2015 ഓടെ ഇത് സാധ്യമാകും. ഈ വര്‍ഷം കെ.എസ്.എഫ്.ഇ. 200 ശാഖകള്‍ തുറക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നിന് കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, പയ്യാവൂര്‍, ചെമ്പേരി, എടക്കോം, ചെറുപുഴ എന്നീ സ്ഥലങ്ങളില്‍ ശാഖകള്‍ തുടങ്ങും. മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും.

ഇതോടെ കെ.എസ്.എഫ്.ഇ. ശാഖാ ശൃംഖല 400ലേക്ക് ഉയരും.

No comments:

Post a Comment