Thursday, May 10, 2012

ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ്: പ്രധാന പ്രതികള്‍ അറസ്റ്റില്‍


ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പു കേസിലെ രണ്ടു പ്രധാന പ്രതികള്‍ കോല്‍ക്കത്തയില്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശി ഫെലിക്സ് ഡുബ്യൂസി എഡിഗ, (ഡേവിഡ് ), കോല്‍ക്കൊത്ത സ്വദേശി രാജ ഭദ്ര എന്നിവരാണു അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഫെലിക്സിനെ 10 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. രാജ ഭദ്രയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

എറണാകുളം ലേക്ഷോര്‍ ആശുപ്രതിയിലെ ഡോക്റ്ററായ ഷബീര്‍ ഖാന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയതാണു ഇവര്‍ക്കെതിരേയുള്ള കേസ്. 

ഡോക്റ്ററുടെ സിം കാര്‍ഡിന്‍റ ഡ്യൂപ്ലിക്കേറ്റ് ഹൈദരാബാദ് പഞ്ചഗുട്ടയിലെ മൊബൈല്‍ സ്റ്റോറില്‍ നിന്ന് പ്രതികളില്‍ ഒരാള്‍ കൈക്കലാക്കി. തുടര്‍ന്നു യൂസര്‍ നെയിമും പാസ്വേര്‍ഡും ഹാക്ക് ചെയ്ത് ഡോക്റ്ററുടെ അക്കൗണ്ടിലെ 11.14 ലക്ഷം രൂപ 22 അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഇതിനുശേഷം വിവിധ സംസ്ഥാനങ്ങളിലെ 91 എടിഎം കൗണ്ടറുകളില്‍ നിന്നായി പണം പിന്‍ വലിക്കുകയായിരുന്നു. 

കേസിലെ രണ്ടും മൂന്നും നാലും പ്രതികളും ഹൈദരാബാദ് സ്വദേശികളുമായ ജാഫര്‍ ബൈഗ്, അതാ ഉര്‍ റഹ്മാന്‍, ഷേക്ക് എഹ്താഷന്‍ അലി, അഞ്ചും ആറും പ്രതികളും മുംബൈ സ്വദേശികളുമായ രോഹിത് രബീന്ദ്ര ഭോലെ, ആശിഷ് അശോക് ദില്‍വി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഡോക്റ്ററുടെ സിമ്മിന്‍റെ ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച ഫോണിന്‍റെ ഐഎംഇഐ നമ്പറും നൈജീരിയന്‍ സ്വദേശി ഫെലിക്സ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്‍റെ ഐഎംഇഐ നമ്പറും ഒന്നുതന്നെയാണെന്ന് വ്യക്തമായിരുന്നു. നൈജീരിയന്‍ വംശജനും ഇന്‍റര്‍നെറ്റ് വഴി പണം തട്ടിക്കുന്ന സംഘത്തിന്‍റ തലവനുമായ അന്തോണി എന്നയാളുടെ പ്രധാന ഏജന്‍റുകൂടിയാണു ഫെലിക്സെന്നു പൊലീസ്. 

മറ്റൊരു കേസില്‍ കോല്‍ക്കൊത്ത ആലിപൂര്‍ പ്രസിഡന്‍സി ജയിലിലായിരുന്ന ഇയാളെ എറണാകുളം സിജെഎം കോടതിയുടെ ഉത്തരവു പ്രകാരം ജയിലധികൃതര്‍ കൈമാറുകയായിരുന്നു.മ്പതാം പ്രതിയായ രാജ ഭദ്രയാണു ഡോക്റ്ററുടെ അക്കൗണ്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്ത തുകയിലെ 175000 രൂപ പിന്‍വലിച്ചത്. മോഷ്ടിച്ച പണത്തിന്‍റെ ഒരു പങ്ക് അന്തോണിക്ക് കൈമാറിയെന്നു ഫെലിക്സ് സമ്മതിച്ചിട്ടുണ്ട്.

എറണാകുളം റേഞ്ച് ഐജി പത്മകുമാറിന്‍റെയും ജില്ലാ പൊലീസ് മേധാവി ഡിഐജി: എം.ആര്‍. അജിത് കുമാറിന്‍റെയും നിര്‍ദേശപ്രകാരം ഡിസിപി ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണുപ്രതികളെ പിടികൂടിയത്

No comments:

Post a Comment