Thursday, May 3, 2012

വിദ്യാഭ്യാസ വായ്പയുടെ പ്രത്യാഘാതങ്ങള്‍



കേരളത്തിലെ വായ്പാധിഷ്ഠിത വിദ്യാഭ്യാസത്തിന്‍െറ ഇരകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് സ്ഫോടനാത്മകമായ സ്ഥിതിയിലെത്തിച്ചേര്‍ന്നിരിക്കുന്നു. പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം മൂന്നരലക്ഷം വിദ്യാര്‍ഥികളാണ് വായ്പാകെണിയില്‍ അകപ്പെട്ടിട്ടുള്ളത്. മൂന്നരലക്ഷം വിദ്യാര്‍ഥികളെന്ന് പറയുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് മൂന്നരലക്ഷം കുടുംബങ്ങള്‍ എന്നര്‍ഥം. അവര്‍ വിവാഹിതരാവുന്നതോടെ കുടുംബബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍ നീളും. കടബാധ്യതകളുടെ അവശേഷിപ്പുകള്‍ പേറി പുതിയ ജീവിതമാരംഭിക്കുന്നവര്‍ പ്രതിസന്ധികളുടെ നീര്‍ച്ചുഴികളില്‍ അകപ്പെട്ടു തളര്‍ന്നുപോകും. ആ അതിര്‍വരമ്പില്‍ കേരളം എത്തിനില്‍ക്കുന്നതിന്‍െറ ഭീകരചിത്രമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കനറാബാങ്കും നല്‍കുന്ന പുതിയ സ്ഥിതിവിവരക്കണക്കുകള്‍.

അങ്ങനെ ബാധ്യതയുടെ അളവ് വര്‍ധിച്ചുകൊണ്ടായിരിക്കും. സംസ്ഥാന ബജറ്റിന്‍െറ അവതരണ സമയത്ത് ധനമന്ത്രി വിദ്യാഭ്യാസ വായ്പയുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് തട്ടിമൂളിക്കുകയുണ്ടായി. എന്നിട്ട്, ബാങ്കുകളോട് പലിശയിളവ് അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി നടക്കുകയാണദ്ദേഹം. പലിശയുടെ ബാധ്യതതന്നെ ഏകദേശം 3000 കോടിയോളം വരും. അത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമോ? അങ്ങനെയെങ്കില്‍ ആ തുക മാത്രം മതിയല്ലോ, വിദ്യാഭ്യാസച്ചുമതല ഭംഗിയായി സര്‍ക്കാറിന് നിര്‍വഹിക്കാം.
വിദ്യാഭ്യാസചുമതലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും എല്ലാം സ്വാശ്രയ വിപണിയുടെ നിയന്ത്രണങ്ങള്‍ക്കു വിടുകയുംചെയ്തതിന്‍െറ പരിണതി അചിന്തനീയമായിരിക്കുന്നു. 


കടബാധ്യത, ലക്ഷക്കണക്കിന് കുടുംബങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിടും. ഏറ്റവുമധികം വായ്പയെടുത്തവര്‍ സ്വാശ്രയ എന്‍ജിനീയറിങ്, നഴ്സിങ് മേഖലകളിലുള്ളവരാണ്. 4000 മുതല്‍ 7000 രൂപവരെ ശമ്പളം പറ്റുന്ന നഴ്സുമാര്‍ക്ക് ആയുഷ്കാലം പണിയെടുത്താലും വായ്പാബാധ്യതകള്‍ പൂര്‍ത്തീകരിക്കാനാവില്ല. എന്‍ജിനീയറിങ് രംഗത്തും സ്ഥിതി ശോഭനമല്ലെന്ന് സൂചനകളില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. അഥവാ, ജീവിതത്തിന്‍െറ നല്ലൊരുഭാഗം വായ്പയുടെ തിരിച്ചടവിനുവേണ്ടി പ്രയത്നിക്കേണ്ട ഗതികേടിലാണ് ഉന്നതവിദ്യാസമ്പന്നര്‍. ഇതൊക്കെ ജോലികിട്ടുന്നവരുടെ കാര്യമാണ്. അഥവാ, കിട്ടുമെന്ന പ്രതീക്ഷയിലുള്ള കണക്കുകൂട്ടലുകളാണ്. നല്ലൊരു വിഭാഗത്തിന് ജോലിസാധ്യത തന്നെ ബാലികേറാമലയാണെന്ന കാര്യം വിസ്മരിക്കരുത്.

അങ്ങനെ വരുമ്പോള്‍, ബാങ്കിങ് മേഖലയില്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. സ്റ്റേറ്റ്ബാങ്ക് ഗ്രൂപ്പുകളെയാണ് ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. ഏറ്റവുമധികം വായ്പ നല്‍കിയ ബാങ്കുകള്‍ എസ്.ബി.ഐയും എസ്.ബി.ടിയുമാണ്. സ്റ്റേറ്റ് ബാങ്ക് പ്രതിസന്ധിയിലായാല്‍, സമ്പദ്ഘടനയില്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രതികരണങ്ങളെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് ചിന്തിച്ച് തുടങ്ങാം. 10,000 കോടി എന്നത്, സംസ്ഥാന റവന്യൂകമ്മിയായും ധനക്കമ്മിയായും പ്രത്യക്ഷപ്പെടുന്ന തുകകളേക്കാള്‍ എത്രയോമടങ്ങ് വലുതാണെന്നകാര്യം ആലോചിക്കുമ്പോഴാണ് വിദ്യാഭ്യാസ വായ്പ എന്ന കെണിയില്‍ അകപ്പെട്ട കേരളത്തിന്‍െറ ദുരവസ്ഥ ബോധ്യപ്പെടുക.


കേരളത്തിലെ വിദ്യാഭ്യാസ വായ്പയുടെ തുക ദേശീയശരാശരിയില്‍ ഏറ്റവും മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011 ഏപ്രിലില്‍ പുറത്തുവന്ന ഒരു കണക്ക് പ്രകാരം ഇന്ത്യയിലെ ആകെ വിദ്യാഭ്യാസ വായ്പാ ബാധ്യത 43,801 കോടിയാണെന്ന് പറയുന്നു. ഏറ്റവുമധികം വായ്പ നല്‍കിയ എസ്.ബി.ഐ 12,402 കോടി രൂപയാണ് ഇന്ത്യയിലാകെ 2012 ഫെബ്രുവരി വരെ വിതരണം ചെയ്തത്രെ. ഏകദേശം ആ സംഖ്യയിലേക്ക് കേരളമെന്ന കൊച്ചു സംസ്ഥാനം ഒറ്റക്ക് കടക്കുകയാണ്. എല്ലാം സ്വാശ്രയ വിപണിയുടെ കഴുത്തറുപ്പന്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണെന്ന് ഓര്‍ക്കുക. മധ്യവര്‍ഗക്കാരെയും ദരിദ്രജനവിഭാഗങ്ങളെയും ഒരേപോലെ പിഴിയാന്‍ ബാങ്ക് ലോണ്‍ സമ്പ്രദായം വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് വാതില്‍ മലര്‍ക്കെ തുറന്നുകൊടുത്തിരിക്കുന്നു.


പ്രശ്നത്തിന്‍െറ അടിവേരുകള്‍ വായ്പാധിഷ്ഠിത വിദ്യാഭ്യാസമെന്ന നീചമായ സങ്കല്‍പത്തിലാണ് കുടികൊള്ളുന്നത്. വിദ്യാഭ്യാസ വ്യാപനത്തെക്കുറിച്ചുള്ള പ്രഘോഷണങ്ങള്‍ നടത്തുന്ന മന്ത്രിമാര്‍ ഭരണകൂടത്തിനുവേണ്ടി ഒരുക്കിയ വലിയ കെണിയാണ് വിദ്യാഭ്യാസ വായ്പയെന്ന് ആദ്യം അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. സ്വാശ്രയ കച്ചവടലോബികളുടെ നീരാളിക്കൈകള്‍ പിടിമുറുക്കിക്കഴിഞ്ഞ വേളയിലാണ് ചെന്നുപെട്ടിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് തിരിച്ചറിഞ്ഞ് തുടങ്ങുന്നത്. കേന്ദ്രമന്ത്രി കപില്‍സിബല്‍ 2009ല്‍ തന്നെ 20,000 കോടിയുടെ വിദ്യാഭ്യാസവായ്പയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയിരുന്നു. ബാങ്കുകളുടെ ഉദാരമായ വായ്പാനയത്തെക്കുറിച്ചുള്ള പ്രസംഗങ്ങളും പൊടിപൊടിച്ചു. വായ്പ കൊടുക്കാത്ത ബാങ്ക് നയത്തിനെതിരെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനും ഇറങ്ങി. 


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ വിവരമനുസരിച്ച് 2010വരെ കേരളത്തില്‍ ആകെ വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പ 8045 കോടി രൂപയായിരുന്നു. എന്നാല്‍, 2011 സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ കനറാബാങ്ക് നല്‍കുന്നത് വായിക്കുമ്പോള്‍ ആകെത്തുക 10,000 കോടി കവിഞ്ഞിരിക്കുന്നു. 10,632 കോടി 60 ലക്ഷത്തി 41,000 രൂപയാണ് 2012ലെ കണക്കുകള്‍ കൂട്ടാതെ തന്നെ വിതരണം ചെയ്യപ്പെട്ട തുക. മേല്‍പറഞ്ഞ മൂന്നരലക്ഷം കുടുംബങ്ങള്‍ ഈ തുക കൈപ്പറ്റിയിട്ടുണ്ട്. കൈപ്പറ്റിയെന്ന് പറഞ്ഞാല്‍ അവരുടെ കൈകളിലേക്കായിരുന്നില്ല. അവ നേരെ കേരളത്തിലെ വിവിധ സ്വാശ്രയ സ്ഥാപനങ്ങളിലേക്കാണ് ഒഴുകിയിട്ടുള്ളത്. ആ തുക വാങ്ങിക്കൊടുക്കുന്നതിന് ഇടനിലക്കാരും ഒരു വലിയ സംഖ്യ കമീഷന്‍ പറ്റിക്കഴിഞ്ഞു. ഇനി അതിന്‍െറ പലിശകൂടി കൂട്ടുമ്പോള്‍ വരുന്ന മഹാസംഖ്യയുടെ തിരിച്ചടവാണ് സാമൂഹിക ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്നത്. ബാങ്കുകള്‍ ഇനി കൊടുക്കാനിരിക്കുന്ന തുകയുടെ കാര്യം നില്‍ക്കട്ടെ. കൊടുത്ത തുക കേരളത്തിന് താങ്ങാവുന്നതാണോ? തിരിച്ചടക്കാനുള്ള കഴിവ് എത്ര പേര്‍ക്കുണ്ടാവും? വലിയൊരു ശതമാനത്തിന് തുക തിരിച്ചടക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ ബാധ്യത ആരേറ്റെടുക്കും? അതല്ലെങ്കില്‍ എന്തായിരിക്കും അതിന്‍െറ പ്രത്യാഘാതങ്ങള്‍?
എല്ലാവര്‍ക്കും ആധിയും വ്യാധിയും പലിശയെക്കുറിച്ച് ഓര്‍ത്താണ്. നിസ്സംശയമായും പലിശ ഒരു മഹാഭീകരന്‍ തന്നെ. പലിശയിളവ് അനുവദിക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്ന മൊറട്ടോറിയം കാലാവധി കോഴ്സ് കഴിഞ്ഞ് ഒരു വര്‍ഷം എന്നുള്ളത് രണ്ടുവര്‍ഷമാക്കി ഉയര്‍ത്താന്‍ ആര്‍.ബി.ഐ തീരുമാനമെടുത്തിട്ടുണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം യഥാര്‍ഥത്തില്‍ പലിശയിളവില്ലായെന്നതാണ് സത്യം. കാരണം, വായ്പയെടുക്കുന്ന ദിവസം മുതലുള്ള പലിശ മൊറട്ടോറിയം കാലം കഴിയുമ്പോള്‍ കൂട്ടുപലിശയെന്ന പേരില്‍ തിരിച്ചടക്കണം. കോഴ്സ് കാലാവധിയില്‍ അടക്കണ്ടായെന്നതുകൊണ്ട് ബാങ്കിന് നഷ്ടമൊന്നുമില്ല. കാലാവധി കഴിയുമ്പോള്‍ റിക്കവറി നടപടികളാരംഭിക്കാം. അടക്കാന്‍ മൂന്നുതവണ വൈകിയാല്‍ അത് കിട്ടാക്കടമായിത്തീരും. മാത്രമല്ല, പലിശയുടെ തോത് വീണ്ടുമുയരും.
വിദ്യാഭ്യാസവ്യാപനത്തിന് വായ്പ വേണമെന്ന മുറവിളി, ഭാവി വിദ്യാഭ്യാസം വായ്പയിലൂന്നിയതാകണമെന്ന വ്യക്തമായ സന്ദേശം കൈമാറുന്നതായിരുന്നു. അതിന്‍െറ സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങളെക്കുറിച്ചും അതിലന്തര്‍ഭവിച്ചിരിക്കുന്ന ഭരണകൂട ഒളി അജണ്ടകളെക്കുറിച്ചും അജ്ഞരായിരുന്ന മനുഷ്യര്‍ കുടുംബഭാഗങ്ങളോ കുടുംബംതന്നെയോ പണയപ്പെടുത്തി വായ്പാകെണിയില്‍ വീണുകൊണ്ടിരുന്നു. പിന്നീട് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മാറി. പലിശരഹിത വായ്പ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പുതിയത്. അപ്പോഴും കളി ബാങ്കിന്‍െറ മുറ്റത്തുതന്നെ. അങ്ങനെയെങ്കില്‍ വിദ്യാഭ്യാസരംഗത്ത് ഇനിയൊരു മുതല്‍മുടക്ക് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകില്ലായെന്ന് ഉറപ്പാക്കുകയല്ലേ വായ്ത്താരികള്‍ മുഴക്കുന്നവരുടെ ഉന്നം? അതുതന്നെയാണ് ഇതിലെ ഏറ്റവും അപകടകരമായ വഴിത്തിരിവ്. 


ഇതൊരു പിന്മടക്കമാണ്. ജനങ്ങളുടെ വിദ്യാഭ്യാസചുമതല ജനങ്ങള്‍തന്നെ കടമെടുത്ത് നടത്തിക്കൊള്ളണമെന്ന നയംമാറ്റം. അതിന് ലക്ഷക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുക എന്ന സാമൂഹികദ്രോഹം കൂടി അധികാരികള്‍ ചെയ്തുകൂട്ടുന്നു. സമൂഹത്തിന്‍െറ സമനില തെറ്റിക്കുന്ന ചെയ്തികളാണിതെന്ന് അധികാരികള്‍ തിരിച്ചറിയണം. കേരളത്തിന് ഈ ബാധ്യത താങ്ങാനാവില്ല. സര്‍ക്കാറിന്‍െറ ഖജനാവ് ജനങ്ങളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ശുദ്ധജലത്തിനുമാണ് ഉപയോഗിക്കേണ്ടതെന്ന് പറയുന്നവരെ പഴഞ്ചന്മാരായി മുദ്രയടിക്കുന്നതിനുപകരം, അതിനായി പരിശ്രമിക്കാന്‍ സര്‍ക്കാറുകളെ നിര്‍ബന്ധിതരാക്കുകയാണ് വേണ്ടത്. വലിയ ദുരന്തങ്ങള്‍ക്ക് മുമ്പ് അത് ചെയ്യാനാകണം. വിദ്യാഭ്യാസ വായ്പയുടെ ഈ കയറ്റംകണ്ട് ആനന്ദിക്കുകയല്ല, കണ്ണുതുറന്ന് യാഥാര്‍ഥ്യങ്ങള്‍ കാണുകയാണ് വേണ്ടത്.



വിദ്യാഭ്യാസ വായ്പ്പയും ആത്മഹത്യകളും
കഴിഞ്ഞയാഴ്ച്ച കേരളം വിറച്ചത് ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് മുന്നിലാണ്. കേരളത്തിനു പുറത്ത് ഒരു സ്വകാര്യ കോളേജില്‍ ബി എസ് സി നഴ്സിങ്ങ് വിദ്യാര്‍ത്ഥിയായ ശ്രുതിയാണ്, ഒരു തുള്ളി വിഷത്തില്‍ സ്വയം അവസാനിപ്പിച്ചത്. അതിന്‍റെ കാരണം നാളുകളേറെയയി കേരളത്തില്‍ പുകഞ്ഞു പുകഞ്ഞ് നില്‍ക്കുന്ന ഒരു പ്രശ്നത്തിലേയ്കാണ്, വിരല്‍ ചൂണ്ടുന്നത്. പരിഷ്കരിക്കാത്ത വിദ്യാഭ്യാസ വായ്പാ നയം. ഒന്നാം വര്‍ഷം അഡ്മിഷന്‍ സമയത്ത് ലോണിന്, അപേക്ഷിച്ചിരുന്നു ശ്രുതി, പക്ഷേ അമ്മയുടെ പേരിലെടുത്ത് മറ്റൊരു വായ്പ വഴിമുടക്കിയെങ്കിലും അത് പിന്നീട് അടച്ചു തീര്‍ത്തെന്ന് ശ്രുതിയുടെ മാതാപിതാക്കള്‍ സമ്മതിക്കുന്നു. എന്നിട്ടും ബാങ്ക് അധികൃതര്‍ വായ്പ നല്‍കാന്‍ തയ്യാറായില്ലത്രേ. പിന്നീട് എവിടുന്നൊക്കെയോ പൈസ മറിച്ചെടുത്ത് ഒന്നാം വര്‍ഷം കഴിഞ്ഞു കൂടിയെങ്കിലും അതിലും ഭീകരാവസ്ഥയില്‍ രണ്ടാം വര്‍ഷത്തെ ഫീസ് മുന്നില്‍ വന്നപ്പോള്‍ വീണ്ടും ബാങ്കിനെ സമീപിച്ചെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. അപമാന ഭയവും പഠിക്കാന്‍ കഴിയാത്തതിലുള്ള വിഷമവുമാണ്, ശ്രുതിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് മാതാപിതാക്കള്‍ ഉറച്ച് വിശ്വസിക്കുന്നു. കഥ അവിടെ വരെയേ വായിക്കുന്നവര്‍ കെള്‍ക്കൂ, ഇതിന്‍റെ പിന്നാമ്പുറക്കഥകള്‍ വളരെ വിചിത്രവും ചിന്തനീയവുമാണ്.

വര്‍ഷം തോറും പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ്, പത്താം ക്ലാസ്സും പ്ലസ് ടുവും കഴിഞ്ഞ് ഇറങ്ങുന്നത്. അതില്‍ തന്നെ മുക്കാല്‍ ശതമാനത്തോളം പേര്‍ തിരഞ്ഞെടുക്കുന്നത് ജോലി കിട്ടാനുള്ള സൌകര്യം നോക്കി, പ്രൊഫഷണല്‍ കോഴ്സുകളും. വലിയ സാമ്പത്തിക നിലവാരത്തിലുള്ളവര്‍ എത്ര കാശും മുടക്കി, മെഡിസിനും എഞ്ചിനീയ്യറിങ്ങിനും പോകുമ്പോള്‍ സാമ്പത്തിക ഭദ്രതയില്ലാത്ത വീട്ടിലെ കുട്ടികള്‍ കൂടുതല്‍ പേരും പോകുന്നത് നുഴ്സിങ്ങിനാണ്. കേരളത്തിനു പുറത്ത് നഴ്സിങ്ങ് സ്കൂളുകള്‍ക്ക് ഇതൊരു ചാകരയാണ്, മെറിറ്റില്‍ കേരളത്തില്‍ സീറ്റ് ലഭിക്കാത്ത കുട്ടികള്‍ക്കു വരെ അവിടങ്ങളില്‍ ഏജന്‍റുമാര്‍ മുഖേന സീറ്റ് ഉരപ്പാക്കാം. കുട്ടിയ്ക്ക് അഡ്മിഷന്‍ കിട്ടിയ സന്തോഷത്തില്‍ കഴിയുന്ന മാതാപിതാക്കളെ നോക്കി പല്ലിളിച്ചു കാട്ടി ഉറ്റനെയെത്തും അധിക നികുതി പോലെ, തൊട്ടതിനും തൊറ്റാത്തതിനുമൊക്കെ കനത്ത ഫീസ്. പെട്ടു പോയാല്‍ പിന്നെ നിവൃത്തിയില്ല. പണം നല്‍കേണ്ടി വരും.അപ്പോള്‍ മാതാപിതാക്കളുടെ മുന്നിലുള്ള ഏക വഴി ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കുന്നതു തന്നെ.

ഇനി വിദ്യാഭ്യാസ വായ്പയെ കുറിച്ച് അല്‍പ്പം, രേഖകള്‍ ഈടു വച്ച് വായ്പ്പയെടുക്കുമ്പോള്‍ പഠിച്ചിച്ചിറങ്ങി ഒരു വര്‍ഷത്തിനകം, അല്ലെങ്കില്‍ ജോലി കിട്ടിയുടനെ ആണ്, വായ്പയുടെ തിരിച്ചടവ് തുടങ്ങുന്നത്. അതും പന്ത്രണ്ട്, മുതല്‍ പതിഞന്ച് ശതമാനം പലിശയില്‍ . പക്ഷേ കഷ്ടകാലത്തിന്, പ്രൊഫഷണല്‍ കോഴ് പഠിച്ചിറങ്ങിയ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും ജോലി കിട്ടാതെ നെട്ടോട്ടമോടുന്ന ഒരു അവസ്ഥയില്‍ എങ്ങനെ ഈ ലോണുകള്‍ അടച്ചു തീര്‍ക്കും? ഈ അടുത്ത കാലത്ത് സേക് എഡ്യുക്കേഷന്‍ കമ്മറ്റി നടത്തിയ വിവരണ ശേഖരണത്തില്‍ കണ്ടെത്തിയ വസ്തുത ശ്രദ്ധിക്കപ്പേടേണ്ടതാണ്, ഇതിനോടകം പല ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പയിനത്തില്‍ നല്‍കിയ തുക പതിനായിരം കോടി കഴിഞ്ഞു, എന്നാല്‍ കിട്ടാനുള്ളതോ ഏതാണ്ട്, 500 കോടിയടുത്ത്. ഈ പലിശ കാരണം പട്ടിണിയിലായിപ്പോയ കുടുംബങ്ങളുടെ തകര്‍ച്ച മറ്റൊന്ന്. വര്‍ഷം തോറും വായ്പയെടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്, എന്നാല്‍ അതിന്, ആനുപാതികമായി അതിന്‍റെ തിരിച്ചടവ് നടക്കുന്നുമില്ല, അപ്പോള്‍ പിന്നെ വായ്പ്പ നല്‍കാത്തതിന്‍റെ പേരില്‍ ഒരു ബാങ്കിനെ എങ്ങനെ കുറ്റം പറയാനാകും? ധനകാര്യ സ്ഥാപനങ്ങളായ ബാങ്കുകളുടെ പ്രധാന വരുമാന ശ്രോതസ്സ് വായ്പകളാണെന്നിരിക്കേ, എങ്ങനെ ഇത്തരം പ്രവര്‍ത്തികള്‍ അനുകൂലിക്കാനാകും?

മാറേണ്ടത് ബാങ്ക് അധികൃതരല്ല, നമ്മുടെ സ്വകാര്യ വിദ്യാഭ്യാസ നയമാണ്. പ്രൊഫഷണല്‍ കോഴ്സായ നഷ്സിങ്ങപ്ഠിച്ച നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും ഇന്ന് ജോലി ചെയ്യുന്നത് കേരളത്തില്‍ വളരെ തുച്ഛമായ വേതനത്തിലാണ്, ശപള പരിഷകരണത്തിനായി അവര്‍ നിലവിളിയ്ക്കുന്നുമുണ്ട്, പക്ഷേ അധികൃതര്‍ കണ്ണടച്ചിരുട്ടാക്കുന്നതു കാരണം അവരുടെ അവകാശങ്ങളെ ആരും കാണാതെ പോകുന്നു. എഞ്ചിനീയറിങ്ങ് പോലെയുള്ല പ്രൊഫഷണല്‍ കോശ്സ് പഠിച്ചിറങ്ങിയവര്‍ പോലും ഇവിടെ തെക്ക് വടക്ക് നടക്കുന്ന സ്ഥിതിയാണിപ്പോള്‍, ജോലി സാദ്ധ്യതകള്‍ അന്വേഷിച്ച് അവര്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് ചേക്കേറുമ്പോള്‍ കുറയുന്നത് നമ്മുടെ സാമ്പത്തിഅ അടിത്തര തന്നെയല്ലേ? ബൌദ്ധികമായി ഏറെ മുന്നിലാണ്, മലയാളി കുട്ടികള്‍ , പക്ഷേ അവസരങ്ങളുടെ അഭാവം അവരെ പിന്തള്ളാന്‍ കാരണമാക്കപ്പെടുന്നുണ്ട്.

ആവശ്യമില്ലാത്തവര്‍ക്കും സ്വകാര്യ കോളേജുകള്‍ അനുവദിക്കുന്ന പ്രവണത നമ്മുടെ സര്‍ക്കാര്‍ നിര്‍ത്തലാക്കുക തന്നെ വേണം. വായ്പ്പകള്‍ സര്‍ക്കാരിന്‍റെ പിന്‍ബലത്തോടെ പലിശ കുറച്ച് ബാങ്കുകള്‍ ഏറ്റെടുക്കട്ടെ, കഴിവുള്ള കുട്ടികളെ സര്‍ക്കാര്‍ കോളേജുകള്‍ ഏറ്റെടുക്കട്ടെ, റാങ്ക് അനുസരിച്ച് ജോലി നല്‍കുമ്പോള്‍ ശബളം പിടിച്ചിട്ടാണെങ്കിലും ലോണ്‍ തിരികെ സര്‍ക്കാരിനു തന്നെ തിരിച്ചടപ്പിക്കാവുന്ന നിയമം വരട്ടെ. സ്വാശ്രയ കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കട്ടെ, അങ്ങനെയെങ്കിലും കേരളത്തിനു പുറത്തേയ്ക്ക് പഠനത്തിനു പോകുന്ന നിര്‍ദ്ധന കുട്ടികളുടെ എണ്ണം കുറയുമോ എന്ന് നോക്കാമല്ലോ. ഈയടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ വേദനിപ്പിച്ചു, കേരളത്തില്‍ നിന്ന് പഠനത്തിനെന്നും പറഞ്ഞ് ബാംഗളൂര്‍ പോലെയുള്ള നഗരങ്ങളില്‍ പോയ കുട്ടികള്‍ പൈസ ഉണ്ടാക്കാനായി സ്വന്തം മാനം വില്‍ക്കുന്നു. ഇതിലും വലിയ സാംസ്കാരിക അധപതനം എന്തുണ്ട് നമുക്ക് നേരിടുവാനായി?

ലക്ഷങ്ങള്‍ ലോണെടുത്ത് വിദ്യാഭ്യാസത്തിനായി വിടുന്ന കുട്ടികള്‍ ഒടുവില്‍ വായ്പ തിരിച്ചടയ്ക്കുന്നത് ഇതു പോലെയുള്ല മാര്‍ഗ്ഗങ്ങളില്‍ കൂടിയാണെങ്കില്‍ എന്തിന്, ഇവിടെയൊരു വിദ്യാഭ്യാസ വകുപ്പ്? ഒരു മന്ത്രി? അല്ലാത്തവര്‍ ശ്രുതിയെ പോലെ ആത്മഹ്ത്യ ചെയ്യാനാനെങ്കില്‍ ഇവിടെയെന്തിന്, സര്‍ക്കാരിന്‍റെ വായ്പാ നയം?

അതിനെതിരേയാണ്, പൊരുതേണ്ടത്. ബാങ്ക് ഉദ്യോഗസ്ഥനെ ജയിലിട്ടതു കൊണ്ടോ, ശ്രുതിയുടെ മരണത്തില്‍ പ്രതിഷേധിച്ചതു കൊണ്ടോ ഒന്നുമാകാന്‍ പോകുന്നില്ല, വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറട്ടെ, അതു മാത്രമേയുള്ളൂ ഇനി സര്‍ക്കാരിന്‍റെ മുന്നിലുള്ള പോംവഴി, അതിനു കഴിയാത്ത അധികൃതര്‍ വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാമെന്നുമുള്ള വ്യാമോഹം കളയട്ടെ... പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്, സമൂഹത്തിനാവശ്യം

No comments:

Post a Comment