Monday, June 25, 2012

എ.ടി.എം കൗണ്ടറുകളിലൂടെ തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എ.ടി.എം.കൗണ്ടറുകളിലൂടെ കോടികള്‍ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ കൊല്ലം പോലീസ് വലയിലാക്കി. പഞ്ചാബിലെ ലുധിയാന ഹബ്ബോവാല്‍ കലാലില്‍ ഹൗസ് നമ്പര്‍ ബി34/8205/12/15ല്‍ സണ്ണി ഗുപ്ത(27), ഗോശാല റോഡ് ഹൗസ് നമ്പര്‍ 798ല്‍ രമണ്‍ദീപ് സിങ്(30) എന്നിവരെയാണ് മൊഹാലിയില്‍നിന്ന് കേരള പോലീസ് പിടികൂടിയത്.

പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെ. ഉത്തരേന്ത്യക്കാരായ അഞ്ഞൂറോളം ആളുകളുടെ പേരില്‍ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിക്കുകയും എ.ടി.എം.കാര്‍ഡുകള്‍ തരപ്പെടുത്തുകയുമാണ് ആദ്യഘട്ടം.

എല്ലാ അക്കൗണ്ടുകളിലും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും സംഘം നിക്ഷേപിച്ചിട്ടുണ്ടാകും. ഈ തുക പിന്‍വലിക്കാനായി എ.ടി.എം കൗണ്ടറില്‍ കാര്‍ഡ് ഇടുന്നു. മെഷീനില്‍ പണം എത്തുമ്പോള്‍ ഇതില്‍നിന്ന് ഒന്നോ രണ്ടോ നോട്ട് ഒഴികെ ബാക്കിയുള്ള പണം വലിച്ചെടുക്കുകയും രണ്ടു നോട്ടുകള്‍ മെഷീനില്‍ത്തന്നെ അവശേഷിപ്പിക്കുകയും ചെയ്യും. നിശ്ചിതസമയം കഴിയുമ്പോള്‍ ഈ നോട്ടുകള്‍ എ.ടി.എം.മെഷീനുകള്‍ തിരിച്ചെടുക്കും. അക്കൗണ്ട് ഉടമ പണം സ്വീകരിച്ചില്ലെന്ന ധാരണയില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട മുഴുവന്‍ തുകയും അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. അഥവാ ഉള്‍പ്പെടുത്തിയില്ലെങ്കില്‍സംഘാംഗങ്ങള്‍ തന്നെ എ.ടി.എമ്മില്‍നിന്ന് പണം ലഭിച്ചില്ലെന്ന് പരാതിപ്പെടുകയും തുക വീണ്ടും ഉള്‍പ്പെടുത്തുകയും ചെയ്യും. ഇങ്ങനെ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 25 കോടി രൂപയെങ്കിലും തട്ടിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

കേരളം, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയത്. ഡല്‍ഹി ആസ്ഥാനമായ മാര്‍ക്കറ്റിങ് കമ്പനിയില്‍നിന്നാണ് അക്കൗണ്ടുകള്‍ തുടങ്ങാനാവശ്യമായ തിരിച്ചറിയല്‍ കാര്‍ഡുകളും ഫോട്ടോയും മേല്‍വിലാസങ്ങളും സംഘത്തിന് ലഭിച്ചത്. തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും നല്‍കുന്നവര്‍ക്ക് ആയിരം രൂപയും വ്യാജ അക്കൗണ്ട് എടുത്തുനല്‍കുന്നവര്‍ക്ക് അയ്യായിരം രൂപയും സംഘം നല്‍കിയിരുന്നു. കേരളത്തിലെ വിവിധ എ.ടി.എമ്മുകളില്‍നിന്ന് 47 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമികവിവരം. എ.ടി.എമ്മിലെ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് സംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയത്.

പ്രതികള്‍ മികച്ച സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങളിലെ അംഗങ്ങളാണ്. കച്ചവടവും കയറ്റുമതിയും നടത്തുന്ന ഇവരില്‍നിന്ന് നാല് സ്വര്‍ണമോതിരങ്ങളും കാറും അനേകം എ.ടി.എം.കാര്‍ഡുകളും സംഘം പിടിച്ചെടുത്തു. കേരളത്തില്‍ ഇവര്‍ക്കെതിരെ 24 കേസുകള്‍ നിലവിലുണ്ട്.

No comments:

Post a Comment