Monday, June 4, 2012

വെല്ലുവിളി ഉയര്‍ത്തി യൂറോസോണ്‍ പ്രതിസന്ധി


ആഗോള പ്രതിസന്ധി ഓഹരി വിപണിയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാണ് പോയവാരം കണ്ടത്. ആഴ്ച മുഴുവന്‍ പിടിച്ചുനിന്ന സൂചികകള്‍ വെള്ളിയാഴ്ച കുത്തനെ ഇടിഞ്ഞതോടെ ‘കരടികള്‍’ ഒരിക്കല്‍ക്കൂടി ഓഹരിവിപണിയുടെ കടിഞ്ഞാണ്‍ കൈയടക്കി. പ്രശ്നങ്ങള്‍ അകലുന്നതിന്‍െറ സൂചനകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ വരുംദിവസങ്ങളില്‍ വിപണി കൂടുതല്‍ സമ്മര്‍ദത്തിലായേക്കും. എന്നാല്‍, ഈ താഴ്ചകള്‍ ദീര്‍ഘകാല ലക്ഷ്യങ്ങളുള്ള നിക്ഷേപകര്‍ക്ക് സുവര്‍ണാവസരമാണെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.


എന്നാല്‍, യൂറോ മേഖലയില്‍നിന്നും ലോകത്തിന്‍െറ ഇതരഭാഗങ്ങളില്‍നിന്നും പുറത്തുവരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകള്‍ തന്നെയാവും വരും ദിവസങ്ങളില്‍ ഓഹരി വിപണിയുടെ ഗതി നിയന്ത്രിക്കുക. മേയ് മാസത്തില്‍ യൂറോപ്യന്‍ യൂനിയനിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ബോംബെ ഓഹരി വില സൂചികയില്‍ ഉണ്ടായ നഷ്ടം 6.35 ശതമാനമാണ്.
മേയ് ആറിന് ഗ്രീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മന്ത്രിസഭ രൂപവത്കരിക്കാന്‍ കഴിയാതിരുന്നതോടെ യൂറോപ്യന്‍ യൂനിയനിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജൂണ്‍ 17ന് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടെ ഗ്രീസ് യൂറോപ്യന്‍ യൂനിയന്‍ വിടുമെന്ന ആശങ്ക കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇക്കാരണം കൊണ്ടും കഴിഞ്ഞ ആഴ്ചകളായിതന്നെ ഡോളറിനെതിരെ യൂറോയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ഈ തകര്‍ച്ച ഡോളര്‍ ഇന്ത്യന്‍ രൂപക്കെതിരെയും ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്. രൂപയുടെ ഈ തകര്‍ച്ചയും ഓഹരി വിപണിയില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നു.


യൂറോ മേഖലയില്‍നിന്നുള്ള നിരാശജനകമായ വാര്‍ത്തകള്‍ക്കിടെ ഇന്ത്യയും ചൈനയും സാമ്പത്തിക മുരടിപ്പ് നേരിടുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ രേഖപ്പെടുത്തിയത്. ഡോളര്‍ ശക്തിപ്പെട്ടെങ്കിലും അമേരിക്കയില്‍നിന്ന് പുറത്തുവരുന്ന വിവരങ്ങളും പ്രതീക്ഷ നല്‍കുന്നതല്ല. അമേരിക്കയില്‍ തൊഴിലില്ലാഴ്മ റെക്കോഡ് നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.


ലോകത്തെ എല്ലാ കോണുകളില്‍നിന്നും നിരാശജനകമായ വാര്‍ത്തകള്‍ ഒഴുകിയതോടെ വിപണികളില്‍നിന്ന് നിക്ഷേപകര്‍ മറ്റ് സുരക്ഷിത കേന്ദ്രങ്ങള്‍ തേടുകയാണ്. യു.എസ് ട്രഷറി നിക്ഷേപങ്ങള്‍ക്കൊപ്പം സ്വര്‍ണത്തിലേക്കുമാണ് ഇവര്‍ തിരിയുന്നത്. പോയവാരവസാനം സ്വര്‍ണവില കുതിച്ചത് ഈ നിക്ഷേപ താല്‍പര്യത്തിന്‍െറ പുറത്താണ്. വെള്ളിയാഴ്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില നാലുശതമാനത്തോളമാണ് ഉയര്‍ന്നത്. അതേസമയം, ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന സൂചനകളെ തുടര്‍ന്ന് അസംസ്കൃത എണ്ണയുടെയും മറ്റ് ഉല്‍പന്നങ്ങളുടെയും വില കുറയുന്ന പ്രവണതയാണ് കാണിച്ചത്.


ആഭ്യന്തരമായും ഇന്ത്യന്‍ ഓഹരി വിപണി നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. രൂപയുടെ മൂല്യത്തിലെ തകര്‍ച്ച, ധനകമ്മിയും വിദേശവ്യാപാര കമ്മിയും വര്‍ധിക്കുന്നത്, ഏറ്റവും ഒടുവില്‍ സാമ്പത്തിക വളര്‍ച്ച നിരക്കിലെ ഇടിവും. ഇതൊക്കെയാണെങ്കിലും പോയവാരം ഏറിയപങ്കും പ്രധാന ഓഹരിവില സൂചികകള്‍ പിടിച്ചുനില്‍ക്കുന്നതാണ് കണ്ടത്. എന്നാല്‍, വാരാവസാനത്തോടെ വിപണിക്ക് അടിതെറ്റി.


വെള്ളിയാഴ്ച ബോംബെ ഓഹരി വില സൂചിക 293 പോയന്‍റാണ് ഇടിഞ്ഞത്. ഇതോടെ സെന്‍സെക്സ് നിര്‍ണായകമായ 16,000 പോയന്‍റിലും താഴേക്ക് പോവുകയും ചെയ്തു. 15965.10ലായിരുന്നു ക്ളോസിങ്.


സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 21108 പോയന്‍റ് മറികടക്കാനുള്ള സെന്‍സെക്സിന്‍െറ മൂന്നാംശ്രമമാണ് ഏറ്റവും ഒടുവില്‍ പരാജയപ്പെട്ടിരിക്കുന്നത്. ഈ തിരുത്തല്‍ കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 15135 വരെ എത്തും. ഏറക്കുറെ ഈ നിലവാരത്തില്‍ സൂചിക പിന്തുണ ആര്‍ജിക്കാനും സാധ്യതയുണ്ടെന്നാണ് പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.


14,500-15,000 നിലവാരത്തില്‍ സെന്‍സെക്സിന് പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ 12,500-13,000 നിലവാരത്തിലേക്ക് താഴാം.


അതേസമയം, വരും ദിവസങ്ങളില്‍ നിക്ഷേപ താല്‍പര്യം വീണ്ടും ഉയര്‍ന്നാല്‍ 16300, 16500, 16900 നിലവാരങ്ങളിലേക്ക് സെന്‍സെക്സ് ഉയര്‍ന്നേക്കാം.


പോയവാരം 5020 വരെ ഉയര്‍ന്ന നിഫ്റ്റി 4841.60ത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. വരും ദിവസങ്ങളില്‍ വിപണി കൂടുതല്‍ വില്‍പന നേരിട്ടാല്‍ നിഫ്റ്റി 4800, 4700, 4550 നിലവാരങ്ങളിലേക്ക് താഴാം. 4950-5020 നിലവാരത്തില്‍ സൂചിക വീണ്ടും ശക്തമായ സമ്മര്‍ദം നേരിടാനും സാധ്യതയുണ്ട്. 4950 നിലവാരം മറികടക്കാന്‍ കഴിയുന്നില്ലെങ്കില്‍ സൂചിക വീണ്ടും താഴേക്ക് നീങ്ങും.

No comments:

Post a Comment