Saturday, June 23, 2012

എസ്.ബി.ഐ. സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മിനിമം ബാലന്‍സ് വേണ്ട


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്.ബി. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കിയതായി റീജണല്‍ മാനേജര്‍ കെ.കെ.രജതകുമാര്‍ പറഞ്ഞു. ആറുമാസത്തിനിടയില്‍ 50 തവണ സൗജന്യമായി എ.ടി.എം. ഉപയോഗിക്കാം. അതു കഴിഞ്ഞുള്ള ഇടപാടിന് ഫീസ് നല്‍കണം. ഒരിടത്തുള്ള എസ്.ബി.ഐ. അക്കൗണ്ടിലേക്ക് മറ്റിടങ്ങളിലുള്ള ശാഖകളില്‍നിന്ന് പണം നിക്ഷേപിക്കുന്നതിനുള്ള ഫീസും ഒഴിവാക്കി.

കണ്ണൂര്‍ ഫോര്‍ട്ട്‌റോഡിലെ ശാഖയില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കുന്ന കൗണ്ടറിന്റെ പ്രവര്‍ത്തനം ഇടക്കാലത്ത് നിര്‍ത്തിവെച്ചത് ജൂണ്‍ 14 മുതല്‍ പുനരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 50,000 രൂപവരെയുള്ള പണമിടപാടുകളും ഡി.ഡി. എടുക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ബാങ്കിങ് സേവനങ്ങളും 12 മണിക്കൂറും ഈ കൗണ്ടറില്‍ ലഭിക്കും.

ഭവനവായ്പകളുടെ പലിശ കുറഞ്ഞതിന്റെ നേട്ടം നിലവിലുള്ള ഇടപാടുകാര്‍ക്ക് ലഭിക്കാന്‍ ബാങ്ക് നടപടിയെടുത്തുവരികയാണ്. 30 ലക്ഷം വരെയുള്ള ഭവനവായ്പകളുടെ പലിശനിരക്ക് 10.75 ശതമാനത്തിലേക്കും അതിനുമുകളിലുള്ള വായ്പകളുടേത് 11.25 ശതമാനത്തിലേക്കും മാറ്റും. അടച്ചുതീര്‍ക്കാന്‍ ബാക്കിയുള്ള വായ്പത്തുകയും ഒരുശതമാനം സേവനനികുതിയും ഈടാക്കിയാവും ഇത് ചെയ്യുക. കുടിശ്ശികയില്ലാതെ കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന ഇടപാടുകാര്‍ക്കാണ് ഈ ആനുകൂല്യം.

വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ സേവനമേഖലാപരിധിയില്‍ വരുന്ന അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും വായ്പ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെറിറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് നാലുലക്ഷം രൂപ വരെയും മാനേജ്‌മെന്‍റ് ക്വാട്ടയിലുള്ളവര്‍ക്ക് 2.5 ലക്ഷം രൂപ വരെയും ഈടില്ലാതെ വായ്പ അനുവദിക്കും.

പ്ലസ് ടു മിനിമം യോഗ്യതയുള്ള കോഴ്‌സുകള്‍ക്കേ വിദ്യാഭ്യാസ വായ്പ അനുവദിക്കാന്‍ വ്യവസ്ഥയുള്ളൂ. അടിസ്ഥാന യോഗ്യത പത്താംക്ലാസ് ആയതിനാലാണ് പല ഡിപ്ലോമ കോഴ്‌സുകള്‍ക്കും വായ്പ അനുവദിക്കാത്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷകര്‍ കുറവാണ്. ബാങ്കുകളുടെ കിട്ടാക്കടത്തില്‍ 30 ശതമാനത്തോളം വിദ്യാഭ്യാസ വായ്പയുടേതാണ്. കാര്‍ഷിക വായ്പയിലും ഇത്രയും തന്നെ കിട്ടാക്കടമുണ്ട്.

വിദേശമലയാളികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം 30 ശതമാനത്തോളം വര്‍ധനയുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് കാരണം. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ റീജ്യണില്‍ പുതുതായി അഞ്ചുശാഖകള്‍ കൂടി തുറക്കാന്‍ എസ്.ബി.ഐ.ക്ക് പദ്ധതിയുണ്ട്. കോഴിക്കോട്ട് പുതിയ സോണല്‍ ഓഫീസും വരുന്നുണ്ട്. എസ്.ബി.ഐ. ഇടപാടുകാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ ഇതെല്ലാം സഹായിക്കുമെന്ന് ചീഫ് മാനേജര്‍മാരായ പി.കെ.ശശികുമാറും സി.മുരളീധരനും പറഞ്ഞു.

No comments:

Post a Comment