Tuesday, June 19, 2012

അരക്കോടിയുടെ വായ്പാ തട്ടിപ്പ് : എസ്.ബി.ടി ഉന്നതര്‍ക്കും പങ്കെന്ന് പൊലീസ്


വ്യാജ രേഖകള്‍ ഹാജരാക്കി മൂന്നാര്‍ എസ്.ബി.ടി ശാഖയില്‍ നിന്ന് തമിഴ്നാട് സ്വദേശി 50 ലക്ഷം രൂപ വായ്പയെടുത്ത് ബാങ്കിനെ കബളിപ്പിച്ച സംഭവത്തില്‍ ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് പൊലീസ്.

2006 ലാണ് തമിഴ്നാട് തേനി സ്വദേശി ശങ്കര അയ്യര്‍ ഒന്നരയേക്കര്‍ സ്ഥലത്തിന്‍െറ പ്രമാണങ്ങള്‍ മൂന്നാര്‍ എസ്.ബി.ടി ബ്രാഞ്ചില്‍ ഹാജരാക്കി 50 ലക്ഷം രൂപ വായ്പയെടുത്തത്. ബാങ്കില്‍ നല്‍കിയ രേഖയില്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തിന് മാര്‍ക്കറ്റില്‍ ഒരു കോടി വിലയുള്ളതായും സൂചിപ്പിച്ചിരുന്നു. തിരിച്ചടവ് കാലാവധി കഴിഞ്ഞിട്ടും വായ്പാ തുക തിരികെ അടക്കാതെ വന്നതിനെ തുടര്‍ന്ന് ബാങ്ക് നോട്ടീസ് നല്‍കി. എന്നാല്‍, പലിശയടക്കാനോ വായ്പ പൂര്‍ണമായി തിരിച്ചടക്കാനോ ഇയാള്‍ തയാറായില്ല. പിന്നീട് ബാങ്ക് ജപ്തി നടപടിയുമായി നീങ്ങി. എന്നാല്‍, തേനിയിലത്തെിയ ബാങ്ക് അധികൃതര്‍ ശങ്കര അയ്യര്‍ ബാങ്കില്‍ നല്‍കിയ സ്ഥലം സംബന്ധിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടത്തെി.

തേനി ദേശീയ പാതയോട് ചേര്‍ന്ന സ്ഥലമാണെന്നാണ് ഇയാള്‍ ബാങ്ക് അധികൃതരെ ധരിപ്പിച്ചിരുന്നത്. എന്നാല്‍, ഇയാള്‍ സമര്‍പ്പിച്ച രേഖകളിലുള്ള സ്ഥലം പാടശേഖരമാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അധികൃതര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വായ്പ നല്‍കിയതില്‍ ബാങ്ക് ഹെഡ് ഓഫിസിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്ക് ബോധ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

2006 ല്‍ വായ്പക്കായി ബാങ്കിനെ സമീപിച്ച ശങ്കര അയ്യര്‍ക്ക് അന്നത്തെ മാനേജര്‍ വായ്പ നിരസിച്ചിരുന്നു. 10 ലക്ഷം രൂപക്ക് മുകളിലുള്ള വായ്പകള്‍ ഹെഡ് ഓഫിസിന്‍െറ അനുവാദത്തോടെ മാത്രമേ നല്‍കാനാകൂയെന്ന് മാനേജര്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഹെഡ് ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാള്‍ വായ്പ തരപ്പെടുത്തുകയായിരുന്നെന്നാണ് ആരോപണം.

ബാങ്കിന്‍െറ മുന്‍ എ.ജി.എം, വാല്യൂവേറ്റര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ബ്രാഞ്ച് മാനേജര്‍ വായ്പ നല്‍കിയത്. തേനിയില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളും ശങ്കര അയ്യര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി ആവശ്യമായ അന്വേഷണം നടത്താതെയാണ് വായ്പ അനുവദിച്ചത്.

സംഭവത്തില്‍ നേരത്തേ രണ്ടുപേരെ തമിഴ്നാട് പൊലീസിന്‍െറ സഹായത്തോടെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതിയായ ശങ്കര അയ്യര്‍ ഇപ്പോഴും ഒളിവിലാണ്. ബാങ്കിന്‍െറ ഹെഡ് ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment