Monday, June 11, 2012

അംബാനിയുടെ വാഗ്ദാനങ്ങളും നിക്ഷേപകരുടെ നെഞ്ചിടിപ്പും


ആശയങ്ങള്‍ ആരുടെയും കുത്തകയല്ലെന്ന് ധിരുഭായ് അംബാനി മക്കള്‍ക്ക് ഉപദേശം കൊടുത്തിട്ടുണ്ട്. അതുകൊണ്ടാവാം വിജയസാധ്യതയുള്ള ആശയങ്ങളും എതിരാളികളില്ലാത്ത വ്യാവസായിക സാമ്രാജ്യവും അംബാനി സഹോദരന്‍മാര്‍ പങ്കിട്ടത്. ഗുജറാത്തിലെ ചോര്‍വാര്‍ഡ് എന്ന ഗ്രാമത്തില്‍ ഒരു സാധാ സ്കൂള്‍ അധ്യാപകന്‍റെ മകനായ ധിരുഭായ് അംബാനി രാജ്യത്തെ ഏറ്റവും വലിയ കമ്പനിയുടെ മേധാവിയായ കഥ ഇവര്‍ക്ക് ഉള്‍ക്കരുത്തായുണ്ട്. തുണി വ്യവസായത്തില്‍ നുസ്ലി വാഡിയയെ ഒതുക്കി തുടങ്ങിയ ജൈത്രയാത്രയുടെ പാരമ്പര്യം കൈമുതലായുണ്ട്. അപ്പോള്‍ ധിരുഭായ് മുന്‍പു പറഞ്ഞതു തന്നെ ആപ്ത വാക്യം- റിലയന്‍സിന്‍റെ വളര്‍ച്ചയ്ക്കു പരിധിയില്ല.

പതിവുപോലെ ഈ വര്‍ഷവും ജൂണില്‍ മുംബൈയില്‍ റിലയന്‍സിന്‍റെ ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം നടന്നു. ആഡംബര വസ്ത്രങ്ങളണിഞ്ഞു മക്കളും ഭാര്യയുമടക്കം മുകേഷ് 38ാമത്തെ പൊതു യോഗത്തിനെത്തി. ഒപ്പം എല്ലാറ്റിനും മൂകസാക്ഷിയെന്ന നിലയില്‍ അമ്മ കോകിലയും. നിക്ഷേപകര്‍ കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരുന്നു. വലിയ പ്രഖ്യാപനങ്ങള്‍ക്ക്. 20 മിനിറ്റു നീണ്ട പ്രസംഗത്തില്‍ ഇന്ത്യയുടെ സുശക്തമായ വളര്‍ച്ചയ്ക്ക് അവസരമൊരുക്കണം, റിലയന്‍സ് മഹാ കമ്പനിയായി തുടരും എന്നൊക്കെ പറഞ്ഞതല്ലാതെ സാമ്പത്തിക ഭാവി സംബന്ധിച്ചു കൃത്യമായ രൂപരേഖ റിലയന്‍സ് മേധാവിയുടെ കൈവശമുണ്ടായിരുന്നില്ല, പ്രത്യേകിച്ച് സാമ്പത്തിക രംഗം കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍.

ഇതു ഗൗരവ വിഷയം തന്നെ. കാരണം മുകേഷിന്‍റെ റിലയന്‍സ് പുതിയ മേഖലയിലേക്കു കാലെടുത്തുവയ്ക്കുന്ന വര്‍ഷമാണ് 2012. സഹോദരന്‍ അനില്‍ അംബാനിക്കു സാന്നിധ്യമുള്ള ടെലികോമാണു പ്രവേശന മേഖല. കോടികള്‍ മുടക്കി ഇന്‍ഫൊടെല്‍ എന്ന കമ്പനി സ്പെക്ട്രം ലൈസന്‍സുകള്‍ വാങ്ങിക്കൂട്ടിയപ്പോഴേ ഈ കമ്പനിയുടെ പിന്നില്‍ മറ്റാരോ ആണെന്ന സംശയമുയര്‍ന്നതാണ്. ഒരു രാത്രിക്കുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. മുകേഷ് ഇന്‍ഫൊടെല്‍ ഏറ്റെടുത്തു. ഏറ്റെടുത്തുവെന്നാല്‍ 95% ഓഹരിയും ആന്‍റീലിയയിലെ ഈ രാജകുമാരന്‍ വാങ്ങി. ഇന്ത്യക്കാര്‍ക്ക് 3ജി വേഗം പോരാ, 4ജി തന്നെ വേണമെന്നാണ് അംബാനിയുടെ വാദം. അതു കൊണ്ട് 4ജി തുടങ്ങാന്‍ തീരുമാനിച്ചു. 

ജൂണില്‍ നാലാം തലമുറയില്‍പ്പെട്ട ഈ സേവനം നല്‍കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആഗോള പ്രതിസന്ധിയാകാം, കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. എന്നു സേവനം നല്‍കിത്തുടങ്ങുമെന്ന് ഈ പൊതുയോഗത്തിലും അംബാനി വ്യക്തമാക്കിയിട്ടില്ല. ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ എന്ന ചോദ്യം സ്വാഭാവികം. എന്നാല്‍ എഴുപതുകളില്‍ ടെക്സ്റ്റൈലാണ് അംബാനി കുടുംബത്തിന്‍റെ മേഖലയെങ്കില്‍ എണ്‍പതുകളില്‍ അതു പോളിമര്‍ ബിസിനസിലായി. എണ്‍പത്തഞ്ചുകളില്‍ പെട്രോള്‍ കെമിക്കല്‍ ബിസിനസില്‍ പ്രവേശിച്ച കമ്പനി തൊണ്ണൂറുകളില്‍ പര്യവേഷണത്തിനും കച്ചകെട്ടിയിറങ്ങി. ഇത്തരത്തില്‍ ലാഭസാധ്യതയുള്ള പുതിയ മേഖലകളില്‍ നിലയുറപ്പിച്ചാണ് കമ്പനി വളര്‍ന്നത്. സഹോദരന്‍മാരുടെ സൗന്ദര്യപ്പിണക്കം രൂക്ഷമായി നിന്നതിനാലാവാം 2000 കഴിഞ്ഞു പ്രത്യേകിച്ച് ഒരു മേഖലകളിലും വിജയം കൊയ്യാന്‍ കഴിയാഞ്ഞത്.

ഏതായാലും നിക്ഷേപകരെ അദ്ദേഹം നിരാശരാക്കിയില്ല. ഒരു ലക്ഷം കോടി വിവിധയിടങ്ങളില്‍ മുതല്‍മുടക്കുമെന്നു പ്രഖ്യാപിച്ചു. എന്നാല്‍ അതില്‍ നിക്ഷേപകര്‍ക്കു പ്രതീക്ഷ അല്‍പ്പമെങ്കിലുമുള്ളത് നാളയുടെ ഊര്‍ജ സ്രോതസ് എന്നുവിളിക്കപ്പെടുന്ന ഷെയ്ല്‍ ബിസിനസില്‍ മാത്രമാണ്. കഴിഞ്ഞ മൂന്നു ക്വാര്‍ട്ടറുകളായി കമ്പനിയുടെ ലാഭം കീഴോട്ടാണ്. അപ്പോഴാണ് മേധാവിയുടെ വാഗ്ദാനപ്പെരുമഴ എന്നോര്‍ക്കണം. റിലയന്‍സിനു മേല്‍നോട്ട ചുമതലയുള്ള കൃഷ്ണ- ഗോദാവരി എണ്ണപ്പാടത്തു നിന്ന് ഇപ്പോള്‍ കൂടുതലും ലഭിക്കുന്നതു മണലും വെള്ളവുമാണത്രെ. ഇതോടെ 100 കോടി ഡോളര്‍ പിഴ ചുമത്തിയിട്ടുണ്ട്. ഇതേക്കുറിച്ചും ഓഹരിയുടമകളോടു മുകേഷ് ഒന്നും പറഞ്ഞില്ല.

ഇതിന്‍റെ അര്‍ത്ഥം റിലയന്‍സ് നാളെ തകരുമെന്നല്ല. ഓഹരി വിപണിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനിയുടെ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഓഹരി വില 730 രൂപയ്ക്കു മുകളില്‍. എന്നാല്‍ കഴിഞ്ഞമാസം ആറിന് ഓഹരി വില 671 രൂപ വരെ ഇടിഞ്ഞു. പിന്നെ എങ്ങനെ നിക്ഷേപകര്‍ക്ക് നെഞ്ചിടിപ്പ് കൂടാതിരിക്കും?

No comments:

Post a Comment