Saturday, March 31, 2012

ബാങ്കുകള്‍ക്ക്‌ കോടികളുടെ വായ്‌പ

2ജി സേവനവുമായി ബന്ധപ്പെട്ട്‌ വിവിധ ടെലികോം കമ്പനികള്‍ക്കായി പൊതുമേഖലാ ബാങ്കുകളും
സ്വകാര്യ ബാങ്കുകളും ചേര്‍ന്ന്‌ 28,000 കോടിയോളം രൂപ വായ്‌പ നല്‍കിയിട്ടുണ്ടെന്നു കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി. സുപ്രീംകോടതി വിധിയോടെ ലൈസന്‍സ്‌ റദ്ദാക്കപ്പെട്ട കമ്പനികളും ഇക്കൂട്ടത്തിലുണ്ട്‌.
ലൈസന്‍സ്‌ ഫീസിനായും ടവറുകള്‍ നിര്‍മിക്കുന്നതിനും മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ്‌ ഇത്രയും തുക വായ്‌പ നല്‍കിയത്‌. 2011 ഡിസംബര്‍വരെ 19,135 കോടി രൂപ പൊതുമേഖലാ ബാങ്കുകളും 8,803 കോടി രൂപ സ്വകാര്യ ബാങ്കുകളും വായ്‌പയായി നല്‍കി. മതിയായ ഈടിന്‍മേലാണ്‌ വായ്‌പ നല്‍കിയിരിക്കുന്നതെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ വരെ ടെലികോം മേഖലയ്‌ക്കായി 76,977 കോടിരൂപയുടെ വായ്‌പയാണു ബാങ്കുകള്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ഊര്‍ജ മേഖലയ്‌ക്കായി കഴിഞ്ഞ ഡിസംബര്‍ വരെ 2,62,532 കോടി രൂപ വായ്‌പ നല്‍കിയിട്ടുണ്ടെന്ന്‌ ധനകാര്യ സഹമന്ത്രി നമോ നാരായണ്‍ മീണ ലോക്‌സഭയില്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും വിദേശ ബാങ്കുകളും ചേര്‍ന്നാണ്‌ ഇത്രയും വായ്‌പ നല്‍കിയിരിക്കുന്നത്‌.

No comments:

Post a Comment